ഇരുചക്ര വാഹന തട്ടിപ്പ്: പോലിസില്‍ പരാതി പ്രവാഹം

ഇടുക്കി : പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായതോടെ പൊലീസില്‍ പരാതിക്കാരുടെ പ്രവാഹം.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പേരാണ് പരാതിയുമായി എത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോടികളൂടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ തൊടുപുഴ കുടയത്തൂർ കേളപ്ര ചൂരക്കുളങ്ങര വീട്ടില്‍ അനന്ദു മൂവാറ്റുപുഴയില്‍ പിടിയിലായതോടെയാണ് വനിതകളടക്കമുള്ളവർ പരാതിയുമായി സ്റ്റേഷനുകളില്‍ എത്തിയത്. 

നെടുങ്കണ്ടത്തും കമ്ബംമേട്ടിലും ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. നെടുങ്കണ്ടം പൊലീസില്‍ 50ഓളം വീട്ടമ്മമാരാണ് ശനിയാഴ്ച പരാതിയുമായി തടിച്ചുകൂടിയത്. വലിയ കമ്ബനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച്‌ പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി.

ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവരില്‍ ചിലര്‍ക്ക് വാഹനവും മറ്റും നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി നെടുങ്കണ്ടത്ത് സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. വാര്‍ഡുകളിലെ പ്രമോട്ടര്‍മാര്‍ മുഖേനയായിരുന്നു വീട്ടമ്മമാരെ സൊസൈറ്റിയിലേക്ക് ആകര്‍ഷിച്ചത്. 

ആദ്യം 60,000 രൂപ വീതം ബാങ്കില്‍ അടച്ച്‌ രസീത് സൊസൈറ്റിയില്‍ ഏല്‍പിക്കുകയായിരുന്നു. അന്ന് പറഞ്ഞിരുന്നത് പരമാവധി മൂന്നുമാസത്തെ കാലാവധിയായിരുന്നു. തൊടുപുഴയിലും നിരവധി പേരെകൊണ്ട് 60,000 അടച്ച്‌ രസീത് സൊസൈറ്റിയില്‍ ഏല്‍പിച്ചതായി പരാതിയുണ്ട്. അടുത്ത ദിവസങ്ങളില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഇവർ പറയുന്നു.

Post a Comment

أحدث أقدم