തങ്കമണി : കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി 1.50 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ.
കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക. 30 മീറ്റർ നീളവും 20മീറ്റർ വീതിയുമുള്ള സ്ഥലത്ത് വോളീബോള്‍ കോർട്ട് ക്രമീകരിക്കും. ആദ്യഘട്ടത്തില്‍ 200ലധികം ആളുകള്‍ക്ക് ഇരിപ്പടം ക്രമീകരിക്കാനാകും. മഴക്കാലത്തും മത്സരം സംഘടിപ്പിക്കാൻ കഴിയുന്ന തരത്തില്‍ ജി.ഐ റൂഫിങ്ങോട് കൂടിയാണ് സ്റ്റേഡിയം നിർമ്മിക്കുക. തറ സോളിഡ് ബ്ലോക്കുകള്‍ പതിപ്പിച്ച് ബലം ഉറപ്പാക്കും. 2023- 24 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രവർത്തിയാണിത്. പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേനയാണ് നിർമ്മാണം നടത്തുക. കാമാക്ഷി പഞ്ചായത്തിന്റെ 2023ലെ ബഡ്ജറ്റില്‍ ഇൻഡോർ സ്റ്റേഡിയത്തിനായി തുക വകയിരുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
കഴിഞ്ഞ ദിവസം ബിഹാറിലെ റാഞ്ചിയില്‍ നടന്ന ദേശിയ സ്‌കൂള്‍ കായിക മേളയിലും കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട് സ്വദേശിനി ജോബിന സ്വർണം നേടിയത് ഇടുക്കിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന സർക്കാരിന്റെ നിലപാട് പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. എന്നാല്‍ ഇതിനു ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് കഴിയാതെ വരുന്നത് മൂലം പലപ്പോഴും പദ്ധതികള്‍ തടസപ്പെടുന്നതിനു കാരണമാകുന്നു. കുട്ടികള്‍ക്കും മുതിർന്നവർക്കും കായിക വിനോദങ്ങളില്‍ ഏർപ്പെടുന്നതിന് ടർഫ് കോർട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കി വരികയാണ്.
إرسال تعليق