അടിമാലി : കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകി കാപ്പിക്കുരു വില ഉയരുന്നു. ഒരു കാലത്ത് ഹൈറേഞ്ചിലെ പ്രധാന കൃഷികളിലൊന്നായിരുന്നു കാപ്പി.
എന്നാൽ, തുടർച്ചയായുണ്ടായ വിലയിടിവ് വലിയൊരു വിഭാഗം കർഷകരെ കാപ്പി കൃഷിയിൽനിന്നു പിന്തിരിയാൻ പ്രേരിപ്പിച്ചു. കർഷകർ മറ്റ് കൃഷികളിലേക്കും തിരിഞ്ഞു.
കാപ്പിക്കുരു വിളവെടുപ്പിനു വേണ്ടിവരുന്ന കൂലി വർധനവും കർഷകരെ കൃഷിയിൽനിന്നു പിന്തിരിപ്പിക്കുന്ന ഘടകമായി. ഇന്ന് കാപ്പി കൃഷി തുടർന്നുപോന്ന കർഷകർക്ക് പ്രതീക്ഷ നൽകി കാപ്പിക്കുരു വില ഉയരുകയാണ്.
പച്ചക്കായ കിലോയ്ക്ക് 85 രൂപയ്ക്ക് മുകളിൽ വില ലഭിച്ചു. ഉണക്കക്കുരുവിന് 230നടുത്തും വിലയായി.
പരിപ്പിന് നാനൂറിന് മുകളിലും കഴിഞ്ഞ ദിവസങ്ങളിൽ വില ലഭിച്ചു. 300 രൂപ ഉണ്ടായിരുന്ന പരിപ്പിന്റെ വിലയാണ് നാനൂറിന് മുകളിലേക്ക് കുതിച്ച് കയറിയത്. ഉത്പാദനത്തിൽ വന്നിട്ടുള്ള ഗണ്യമായ കുറവാണ് കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ വില വർധനവിന് കാരണം.
കർഷകർ പലരും കൃഷിയിൽനിന്നു പിന്തിരിഞ്ഞതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവിനും ഇടവരുത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട വില ലഭിക്കുമ്ബോഴും കാപ്പിക്കുരു വിപണിയിലെത്തിക്കുന്ന കർഷകരുടെ എണ്ണം വളരെ വിരളമാണ്. വില വർധിച്ചതോടെ ചില കർഷകർ കൃഷി പുനരാരംഭിച്ചിട്ടുമുണ്ട്.
Post a Comment